ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരമായ ചികിത്സാപ്പിഴവ് (Gorakhpur Eye Hospital Negligence). ഗോരഖ്പൂരിലെ ന്യൂ രാജേഷ് ഹൈടെക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 9 പേരുടെ ഒരു കണ്ണ് അണുബാധയെത്തുടർന്ന് നീക്കം ചെയ്യേണ്ടി വന്നു. മറ്റ് ഒമ്പത് പേർക്ക് കാഴ്ച പൂർണ്ണമായും നഷ്ടമായി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയവരടക്കമാണ് ഈ ദുരന്തത്തിന് ഇരയായത്.
ഈ മാസം ഒന്നാം തീയതി നടന്ന നേത്ര ചികിത്സാ ക്യാമ്പിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 പേരിൽ 18 പേർക്കാണ് അണുബാധയുണ്ടായത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ കടുത്ത വേദനയും രക്തസ്രാവവും അനുഭവപ്പെട്ട രോഗികളെ ഡൽഹി എയിംസ്, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. അണുബാധ തലച്ചോറിലേക്ക് പടരാതിരിക്കാനാണ് 9 പേരുടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.
സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് മീണ ആശുപത്രി സീൽ ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളിലെ ശുചിത്വമില്ലായ്മയാണ് ബാക്ടീരിയ അണുബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ ഉത്തരവിട്ടു.



