ഗുവാഹത്തി: അസമിലെ തടങ്കൽ കേന്ദ്രത്തിൽ രണ്ട് വർഷം കഴിഞ്ഞ വയോധികയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, വിദേശിയായി പ്രഖ്യാപിക്കപ്പെട്ട ഒരാൾക്ക് പൗരത്വം ലഭിക്കുന്ന അസമിലെ ആദ്യ സംഭവമാണിത് (Dipali Das Assam Indian Citizenship CAA). ബംഗ്ലാദേശിൽ ജനിച്ച 60-കാരിയായ ദീപാ ലി ദാസിനാണ് വെള്ളിയാഴ്ച (മാർച്ച് 6) പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്.
ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിൽ 1966-ൽ ജനിച്ച ദീപാലി ദാസ്, മതപരമായ പീഡനങ്ങളെത്തുടർന്ന് 1988 ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 2013-ൽ പോലീസ് ഇവരെ വിദേശി ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തതോടെയാണ് ദുരിതപർവ്വം തുടങ്ങിയത്. 1971 മാർച്ച് 25-ന് ശേഷം ഇന്ത്യയിൽ എത്തിയവർക്ക് രേഖകളില്ലെങ്കിൽ പൗരത്വം ലഭിക്കില്ലെന്ന അസം കരാറിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി 2019 ഫെബ്രുവരിയിൽ സിൽച്ചാർ ട്രൈബ്യൂണൽ ഇവരെ അനധികൃത കുടിയേറ്റക്കാരിയായി പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് 2019 മെയ് മുതൽ 2021 മെയ് വരെ ഇവർ സിൽച്ചാർ തടങ്കൽ പാളയത്തിൽ കഴിഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഇവരുടെ പേര് നീക്കം ചെയ്യാനും അന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ 2014 ഡിസംബർ 31-ന് മുൻപ് അയൽരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്തെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന സിഎഎ നിയമം ഇവർക്ക് തുണയാകുകയായിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇവർ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് തടങ്കലിൽ കഴിഞ്ഞ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത് സിഎഎ നടപ്പിലാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണെന്ന് ഇവരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
Summary: In a historic development, 60-year-old Dipali Das has become the first person in Assam to be granted Indian citizenship after spending two years in a detention camp.

