ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടാക്സി ഡ്രൈവറുടെ ലൈംഗിക അതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഡൽഹി സ്വദേശിനിയായ മുപ്പത്തിയൊന്നുകാരിക്ക് വനത്തിനുള്ളിൽ കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവൻ (Uttarakhand taxi driver assault case 2026). സംഭവത്തിൽ ഹൽദ്വാനി സ്വദേശിയായ ടാക്സി ഡ്രൈവർ ദീപക് സിംഗ് ബോറ (39) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് ഡെറാഡൂൺ വഴി കാത്‌ഗോധാമിൽ എത്തിയ യുവതി നൈനിറ്റാളിലേക്ക് പോകുന്നതിനാണ് ടാക്സി വാടകയ്‌ക്കെടുത്തത്.
പുലർച്ചെ 1.30-ഓടെ പട്‌വ ദംഗറിലെ വിജനമായ റോഡിലേക്ക് ഡ്രൈവർ വാഹനം ഓടിച്ചു കയറ്റി. വഴി മാറിയത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതോടെ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി വനത്തിനുള്ളിൽ മറയുകയായിരുന്നു.
ഫോൺ കൈക്കലാക്കിയതിനാൽ ആരെയും ബന്ധപ്പെടാൻ കഴിയാതെ രാത്രി മുഴുവൻ യുവതി കാടിനുള്ളിൽ ഒളിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പട്‌വ ദംഗറിലെത്തിയ ശേഷമാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും ജിപിഎസ് സംവിധാനവും പരിശോധിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. ഇയാളിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും കൃത്യത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പ്രതിക്കെതിരെ ബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നൈനിറ്റാൾ എസ്എസ്പി മഞ്ജുനാഥ് ടി.സി അറിയിച്ചു.

