മുംബൈ: ഡിജിറ്റൽ പണമിടപാടുകൾ രാജ്യത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്ത്യക്കാർ കയ്യിൽ പണം കരുതുന്ന ശീലം വർദ്ധിപ്പിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.(Currency usage in the country has increased, report says)
2026 ജനുവരിയിലെ കണക്കനുസരിച്ച് വിപണിയിലുള്ള കറൻസിയുടെ മൂല്യം 40 ലക്ഷം കോടി രൂപ എന്ന ചരിത്രപരമായ നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം 5.3 ശതമാനമായിരുന്ന വാർഷിക വളർച്ച ഇത്തവണ 11.1 ശതമാനമായി ഉയർന്നു. ഈ വർഷം മാത്രം കറൻസി ഉപയോഗത്തിൽ 2.76 ലക്ഷം കോടി രൂപയുടെ വർദ്ധനവാണുണ്ടായത്.
ഉയർന്ന ഉപഭോഗം, കുറഞ്ഞ പലിശനിരക്ക്, 2000 രൂപ നോട്ടുകൾ പിൻവലിച്ചത് എന്നിവയാണ് പണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചത്. ഡിജിറ്റൽ പണമിടപാടുകൾ നഗരങ്ങളിൽ സജീവമാണെങ്കിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിച്ചതാണ് കറൻസി ഉപയോഗം കൂടാൻ കാരണം. പലിശനിരക്ക് കുറഞ്ഞതോടെ ഗ്രാമീണ മേഖലയിലുള്ളവർ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനേക്കാൾ ചെലവഴിക്കുന്നതിന് മുൻഗണന നൽകുന്നു.
യുപിഐ വഴിയുള്ള ഇടപാടുകൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും അത് കറൻസിയുടെ ആവശ്യകതയെ പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. സാമ്പത്തികരംഗം വികസിക്കുമ്പോൾ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം തന്നെ ഭൗതിക കറൻസിയുടെ ഉപയോഗവും സമാന്തരമായി വളരുകയാണ്.



