ന്യൂഡൽഹി: ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക സംഘടനകളുടെ തലപ്പത്ത് കായികതാരങ്ങൾ തന്നെ വരണമെന്നും അല്ലാത്തവർ അധികാരം കൈയാളുന്നത് ശരിയല്ലെന്നും സുപ്രീം കോടതി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.(Cricket associations should be led by former cricketers, says Supreme Court)
ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണം. അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാൻ അറിയാത്തവരല്ല. കായികതാരങ്ങൾ ഉള്ളതുകൊണ്ടാണ് ആ കായികയിനം നിലനിൽക്കുന്നത്, അല്ലാതെ ഭാരവാഹികൾ ഉള്ളതുകൊണ്ടല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ, പെട്ടെന്ന് അംഗങ്ങളുടെ എണ്ണം വർധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു. 2023-ന് ശേഷം ഇതൊരു ‘ബമ്പർ ഡ്രോ’ പോലെ മാറിയത് അവിശ്വസനീയമാണെന്ന് കോടതി പരിഹസിച്ചു.
അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനങ്ങൾ അന്താരാഷ്ട്ര പ്രശസ്തരായ താരങ്ങൾക്കായി മാറ്റിവെക്കണമായിരുന്നു. ഹോക്കിയായാലും ക്രിക്കറ്റായാലും അത് ആ കായികതാരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. അവർക്ക് അർഹിക്കുന്ന ബഹുമാനം നൽകിയേ മതിയാകൂ. മുൻ ഇന്ത്യൻ താരം കേദാർ ജാദവാണ് അസോസിയേഷനിലെ ക്രമക്കേടുകൾക്കെതിരെ കോടതിയെ സമീപിച്ചത്.

