ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കവെ, സർക്കാർ ഗ്യാരണ്ടി പദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.(Congress suffers blow, Election Commission seeks explanation over Karnataka’s guarantee scheme fund distribution)
ഇരു ജില്ലകളിലും വിതരണം ചെയ്ത ഫണ്ടിന്റെ പൂർണ്ണ വിവരങ്ങളും, പണം അനുവദിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥരുടെ പേരും ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ക്ഷേമപദ്ധതികൾക്കായി പുതിയ ഫണ്ട് അനുവദിക്കരുതെന്ന് കർശന നിർദ്ദേശം നൽകി. നിലവിൽ വിതരണത്തിന് തയ്യാറായ തുകയുണ്ടെങ്കിൽ അതും അനുമതി വാങ്ങിയ ശേഷം മാത്രമേ നൽകാവൂ.
തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി ഗ്യാരണ്ടി പദ്ധതികൾ തടയാൻ ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ആരോപിച്ചു. ദാവൻഗരെയിലെ ബാപ്പുജി ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്കും തൊഴിലില്ലാത്ത യുവാക്കൾക്കുമുള്ള സഹായം തടയുന്നത് നീതിയല്ലെന്നും വോട്ടർമാർ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1.25 ലക്ഷം കോടി രൂപയാണ് സർക്കാർ ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെയ്യുന്നതല്ല.
കർണാടകയിൽ ഗ്യാരണ്ടി പദ്ധതികൾ നടപ്പിലാക്കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തെറ്റാണെന്നും ഉന്നത പദവിയിൽ ഇരിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കി സംസാരിക്കണമെന്നും ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമാണെന്നും എല്ലാ ഫണ്ട് വിതരണവും നിയമപരമായാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം വരെയുള്ള ഗഡുക്കൾ വിതരണം ചെയ്തിട്ടുണ്ടെന്നും ബാക്കി തുക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

