ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മേയ് 5 മുതൽ സുപ്രീംകോടതിയിൽ അന്തിമവാദം ആരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2024 മാർച്ചിൽ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തെങ്കിലും കോടതി അത് തടഞ്ഞിരുന്നില്ല. ഇതിന് ശേഷമുള്ള നിർണ്ണായകമായ വാദപ്രതിവാദങ്ങൾക്കാണ് ഇപ്പോൾ കളമൊരുങ്ങുന്നത്.(Citizenship Amendment Act, Supreme Court to consider petitions from May 5 )
മേയ് 5, 6 തീയതികളിൽ ഹർജിക്കാരുടെ വാദം കേൾക്കും. മേയ് 6 ഉച്ചയ്ക്ക് ശേഷവും, മേയ് 7നും കേന്ദ്ര സർക്കാരിന്റെയും മറ്റ് എതിർകക്ഷികളുടെയും വാദം കേൾക്കും.മേയ് 12ന് മറുവാദം നടക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം വ്യത്യസ്തമാണെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
ആദ്യം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൊതുവായ ഹർജികൾ കേൾക്കും. അതിന് ശേഷം അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ഹർജികൾ പരിഗണിക്കും. അസമിലെ പൗരത്വ പ്രശ്നങ്ങൾ എൻ.ആർ.സിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഈ തരംതിരിക്കൽ.



