ചിത്രദുർഗ: മൊബൈൽ സ്ക്രീൻ ഗാർഡിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കടയുടമയ്ക്ക് കുത്തേറ്റു (Chitradurga Stabbing Case). കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ സന്തെ മൈതാനത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് നടുക്കുന്ന സംഭവം നടന്നത്. കടയുടമ വിക്രം ചൗധരിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കടയിൽ നിന്ന് നേരത്തെ വാങ്ങിയ സ്ക്രീൻ ഗാർഡ് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി എത്തിയത്. എന്നാൽ മറ്റൊരു മോഡൽ സ്ക്രീൻ ഗാർഡിന് 100 രൂപ അധികം നൽകണമെന്ന് വിക്രം ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കം മുറുകുന്നതിനിടെ പ്രതി പെട്ടെന്ന് കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം പുറത്തെടുത്ത് വിക്രമിനെ കുത്തുകയായിരുന്നു. വിക്രമും കടയിലുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് അക്രമിയെ ഉടൻ തന്നെ പുറത്തേക്ക് തള്ളിമാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ചിത്രദുർഗയിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച് വിക്രം ചൗധരിയെ പ്രവേശിപ്പിച്ച ആശുപത്രി പരിസരത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: A mobile shop owner named Vikram Chaudhary was stabbed in Karnataka’s Chitradurga over a dispute regarding a ₹100 extra charge for a mobile screen guard. CCTV footage captured the assault, leading to massive protests, road blockades, and tire burning in the area. Police have strengthened security as tension prevails.

