ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ‘ഗാമിനി’ എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയതായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ചിട്ട് മൂന്ന് വർഷം തികയുന്ന വേളയിലാണ് ഈ സന്തോഷവാർത്ത പുറത്തുവരുന്നത്. ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിത്.(Cheetah ‘Gamini’ Gives Birth To 3 Cubs At Kuno National Park)
പുതിയ കുഞ്ഞുങ്ങൾ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 38 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ നടന്ന ഒൻപതാമത്തെ വിജയകരമായ പ്രസവമാണിത്. രാജ്യത്ത് ജനിച്ചതും ഇപ്പോൾ അതിജീവിക്കുന്നതുമായ കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി.
പ്രോജക്ട് ചീറ്റയുടെ വിജയത്തെയാണ് ഈ കുഞ്ഞുങ്ങളുടെ ജനനം സൂചിപ്പിക്കുന്നതെന്നും ഫീൽഡ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി സംഘത്തിന്റെയും കഠിനാധ്വാനം ഇതിന് പിന്നിലുണ്ടെന്നും മന്ത്രി എക്സിൽ കുറിച്ചു. 2022-23 കാലയളവിലാണ് നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി 20 ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 2022 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ എട്ട് ചീറ്റകളെ കുനോയിൽ തുറന്നുവിട്ടത്.



