ചണ്ഡീഗഡ്: പഞ്ചാബ് ബിജെപി സംസ്ഥാന ഓഫീസിന് മുന്നിൽ ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നു (Chandigarh Blast News). ചണ്ഡീഗഡിലെ സെക്ടർ 37-ൽ സ്ഥിതി ചെയ്യുന്ന ഓഫീസിന് മുൻവശം വൈകുന്നേരം 5:20-ഓടെയാണ് സംഭവം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെയും സ്കൂട്ടറിന്റെയും ചില്ലുകൾ തകർന്നു. തീവ്രത കുറഞ്ഞ നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിന് പിന്നാലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) കൻവർദീപ് കൗർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് ചണ്ഡീഗഡിലെ പ്രധാന രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും പൊതുസ്ഥലങ്ങൾക്കും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കെതിരെയോ പാർട്ടി ഓഫീസുകൾക്കെതിരെയോ ഉള്ള ആസൂത്രിത നീക്കമാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Story Summary:
A low-intensity blast occurred outside the Punjab BJP office in Sector 37, Chandigarh, on Wednesday evening around 5:20 PM. No casualties were reported, though a car and a scooter parked outside sustained damages. Senior Superintendent of Police Kanwardeep Kaur visited the spot, and a detailed investigation has been launched to identify the culprits behind the explosion.

