ന്യൂഡൽഹി: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ഇന്ത്യൻ സർക്കാർ പുലർത്തുന്ന മൗനത്തെ വിമർശിച്ച സോണിയാ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് ബിജെപി (BJP Slams Sonia Gandhi over Khamenei Death). കശ്മീരിലെ വിഘടനവാദികളെ പരസ്യമായി പിന്തുണച്ച വ്യക്തിയാണ് ഖമേനിയെന്ന് ഓർമ്മിപ്പിച്ച ബിജെപി നേതൃത്വം, നയതന്ത്രം എന്നത് പ്രീണന രാഷ്ട്രീയമോ കേവലം പ്രകടനപരതയോ അല്ലെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത വിദേശ നേതാവിനെ അനുകൂലിക്കുന്നത് ഉത്തരവാദിത്തമുള്ള നിലപാടല്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
ബിജെപിയുടെ വിദേശകാര്യ വിഭാഗം മേധാവി വിജയ് ചൗതൈവാലെയാണ് സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്. 2017-ൽ യമൻ, ബഹ്റൈൻ എന്നിവർക്കൊപ്പം കശ്മീരിലെ ജനങ്ങളെയും മുസ്ലീം ലോകം പിന്തുണയ്ക്കണമെന്ന് ഖമേനി ആഹ്വാനം ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും വിഘടനവാദത്തിന് ആഹ്വാനം നൽകുകയും ചെയ്ത വ്യക്തിയെ അനുസ്മരിക്കാത്തതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന സോണിയാ ഗാന്ധി സ്വന്തം ഓർമ്മ പുതുക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യൻ സർക്കാർ വിഷയത്തിൽ മൗനം പാലിക്കുകയല്ല, മറിച്ച് സംയമനത്തിനും പരമാധികാരത്തോടുള്ള ബഹുമാനത്തിനും വേണ്ടി നിരന്തരം വാദിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വ്യക്തമാക്കി. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ രാജ്യത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. 2011-ൽ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ടപ്പോൾ അന്നത്തെ കോൺഗ്രസ് സർക്കാർ അനുശോചനം അറിയിച്ചിരുന്നില്ലെന്ന കാര്യവും ബിജെപി ഇതിനോടൊപ്പം ചൂണ്ടിക്കാട്ടി. ഭരണത്തിലിരിക്കുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ശരിയല്ലെന്നും ബിജെപി വക്താക്കൾ കൂട്ടിച്ചേർത്തു.
Summary: The BJP has intensified its attack on Sonia Gandhi for criticizing India’s diplomatic silence regarding the death of Iranian leader Ayatollah Ali Khamenei.

