പട്‌ന: ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 163 ആൺകുട്ടികളെ റെയിൽവേ സംരക്ഷണ സേന (RPF) രക്ഷപ്പെടുത്തി (Child Trafficking Bihar to Maharashtra). മധ്യപ്രദേശിലെ കട്‌നി സ്റ്റേഷനിൽ വെച്ച് നടന്ന റെയിൽവേ പോലീസിന്റെയും ജി.ആർ.പിയുടെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് ജോലി ചെയ്യിപ്പിക്കുന്നതിനായാണ് കുട്ടികളെ മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോയിരുന്നത്. 6 വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ (CWC) നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. യാതൊരുവിധ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെയാണ് സംഘം കുട്ടികളെ ട്രെയിൻ മാർഗ്ഗം കൊണ്ടുപോയിരുന്നത്.പിടിയിലായ എട്ടുപേരും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തു.
രക്ഷപ്പെടുത്തിയ കുട്ടികളെ നിലവിൽ കട്‌നിയിലെയും ജബൽപൂരിലെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വരികയാണെന്നും ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മനീഷ് തിവാരി അറിയിച്ചു.
Story Summary:
Railway Police rescued 163 minor boys being trafficked from Bihar to Maharashtra during a joint operation by RPF and GRP at Katni station, Madhya Pradesh. The boys, aged between 6 and 13, were being taken to Latur for labor without any legal documents. Eight individuals from Bihar were arrested and booked under the Bharatiya Nyaya Sanhita. The rescued children are currently under the care of child protection units in Katni and Jabalpur.

