ദിസ്‌പൂർ: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു (Bhupen Borah BJP). ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭൂപൻ ബോറയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 22-ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും.
വൈകുന്നേരം ഏഴ് മണിയോടെ ബോറയുടെ വസതിയിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബോറയെപ്പോലെയുള്ള ഒരു നേതാവ് ബിജെപിയിൽ ചേരുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂപൻ ബോറയ്ക്ക് ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് ബിജെപി ഉറപ്പുനൽകിയിട്ടുണ്ട്.
32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ബോറ ബിജെപിയിലേക്ക് എത്തുന്നത്. പാർട്ടിക്കുള്ളിലെ അവഗണനയും അധിക്ഷേപവുമാണ് തന്നെ മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ബോറ വ്യക്തമാക്കി.
അതേസമയം , അസം കോൺഗ്രസിലെ കുടുംബ പശ്ചാത്തലമില്ലാത്ത അവസാനത്തെ ശക്തനായ ഹിന്ദു നേതാവാണ് ഭൂപൻ ബോറയെന്നും, അത്തരക്കാർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാഹുൽ ഗാന്ധിയടക്കമുള്ള കേന്ദ്ര നേതാക്കൾ നേരിട്ട് ഇടപെട്ടിട്ടും ബോറയുടെ രാജി തടയാൻ സാധിച്ചില്ല എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു.



