ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ സുന്ദർപദയിലുള്ള ആസാദ് നഗറിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ പ്രതിയടക്കം നാലുപേർക്ക് പരിക്കേറ്റു (Azad Nagar Explosion). ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന പ്രതി ഷെഹൻവാസ് മല്ലിക് പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു.
ജനുവരി അവസാനം ആസാദ് നഗറിലെ ഒരു വാടക വീടിന്റെ ടെറസ്സിൽ അനധികൃതമായി നാടൻ ബോംബുകൾ നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രദേശവാസികൾ പരിഭ്രാന്തരാകുകയും ചെയ്തു.
ക്രിമിനൽ പശ്ചാത്തലമുള്ള ഷെഹൻവാസ് മല്ലിക്, ഇയാളുടെ അമ്മ, ഒരു സുഹൃത്ത്, ഒരു പെൺസുഹൃത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതിയായ ഷെഹൻവാസ് മല്ലിക് ഫെബ്രുവരി ആദ്യവാരം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നേരത്തെ നിലവിലുണ്ടായിരുന്നു.
സ്ഫോടനത്തിന്റെ തീവ്രതയും ബോംബ് നിർമ്മാണത്തിന് പിന്നിലെ ഗൂഢാലോചനയും കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി (NIA) കേസ് ഏറ്റെടുത്തു. സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനും മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി എൻഐഎ സംഘം സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
ശാസ്ത്രീയ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്ന് വെടിമരുന്നും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രതികൾ വലിയൊരു കുറ്റകൃത്യത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു.



