വാരണാസി: പശുവിനെ ‘സംസ്ഥാന മാതാവായി’ പ്രഖ്യാപിച്ച് 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് (Swami Avimukteshwaranand on Beef Ban). പ്രയാഗ്‌രാജിലെ മാഘമേളയിൽ നിന്ന് പുണ്യസ്നാനം നടത്താതെ മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം. മുഖ്യമന്ത്രി ഈ വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കിയില്ലെങ്കിൽ മാർച്ച് 11-ന് ലഖ്‌നൗവിൽ സന്യാസിമാർ ഒത്തുകൂടി യോഗി ആദിത്യനാഥിനെ ‘വ്യാജ ഹിന്ദു’വായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സനാതന ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആകെ മാംസ കയറ്റുമതിയിൽ 40 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണെന്നും ‘പോത്തിറച്ചി’ എന്ന പേരിൽ കന്നുകാലികളെ കശാപ്പ് ചെയ്ത് അയയ്ക്കുന്നത് പരസ്യമായ സത്യമാണെന്നും സ്വാമി ആരോപിച്ചു. ഡിഎൻഎ പരിശോധന നടത്തിയാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കൾക്ക് നേപ്പാൾ ദേശീയ മൃഗ പദവി നൽകിയതും മഹാരാഷ്ട്ര ‘സംസ്ഥാന മാതാവ്’ ആയി പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പശു സംരക്ഷണം ആവശ്യപ്പെടുന്നവർക്കെതിരെ സർക്കാർ ക്രൂരമായ അടിച്ചമർത്തലുകളാണ് നടത്തുന്നതെന്നും താൻ ശങ്കരാചാര്യരാണെന്നതിന് തെളിവ് ചോദിക്കുന്നതിലൂടെ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അവിമുക്തേശ്വരാനന്ദ് കൂട്ടിച്ചേർത്തു.
Summary
Swami Avimukteshwaranand challenged UP CM Yogi Adityanath to ban beef exports and declare the cow as the ‘State Mother’ within 40 days to prove his Hindu identity. He threatened that if these demands aren’t met, seers will gather in Lucknow on March 11 to declare the CM a “fake Hindu,” alleging that large-scale cattle slaughter continues in the state under the guise of buffalo meat exports.

