ദിസ്പുർ: അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 9, 2026) രാവിലെ 7 മണിക്ക് ആരംഭിച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് പലയിടത്തും നടക്കുന്നത് (Assam Assembly Election 2026). സംസ്ഥാനത്ത് മാറ്റം പ്രകടമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടപ്പോൾ, യുവാക്കളും സ്ത്രീകളും ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ 2016-ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയ്, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ തുടങ്ങി 722 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്തെ 35 ജില്ലകളിലായി 31,490 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 2.50 കോടി വോട്ടർമാർ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കും. ഇതിൽ 1.25 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. രാജ്യാന്തര പ്രതിനിധി സംഘം വോട്ടെടുപ്പ് പ്രക്രിയ വിലയിരുത്താനായി വിവിധയിടങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് സമാധാനപരമായി മുന്നേറുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Summary: Polling began for the 126-member Assam Assembly on Thursday, April 9, 2026. A total of 722 candidates, including CM Himanta Biswa Sarma and Congress leader Gaurav Gogoi, are in the fray. Prime Minister Modi urged voters to participate in large numbers, while Congress chief Mallikarjun Kharge stated that a change in the political landscape is palpable. International delegates are also witnessing the election process in the state.

