കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുള്ള ഛത്രൂ മേഖലയിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു (Army Dog Tyson). ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ 2 പാരാ (സ്പെഷ്യൽ ഫോഴ്സ്) വിഭാഗത്തിലെ ‘ടൈസൻ’ എന്ന ജർമ്മൻ ഷെപ്പേർഡ് നായ നിർണ്ണായക പങ്ക് വഹിച്ചു. ഓപ്പറേഷനിടെ കാലിന് വെടിയേറ്റിട്ടും പിൻമാറാതെ മുന്നോട്ടുനീങ്ങിയ ടൈസന്റെ ധീരതയാണ് സൈന്യത്തിന് ഭീകരരുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സഹായിച്ചത്.
ദുർഘടമായ മലനിരകളിൽ ഒളിച്ചിരുന്ന ഭീകരരെ തേടിയുള്ള പരിശോധനയ്ക്കിടയിലാണ് ടൈസൻ ഗുഹയ്ക്കുള്ളിലേക്ക് ഇഴഞ്ഞു കയറിയത്. ഇതിൽ പ്രകോപിതരായ ഭീകരർ വെടിയുതിർത്തു. പരിക്കേറ്റിട്ടും ഭീകരർ ഒളിച്ചിരുന്ന സ്ഥലം കൃത്യമായി സൈന്യത്തിന് കാണിച്ചുകൊടുക്കാൻ ടൈസന് കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തെ വെട്ടിച്ച് നടന്ന സൈഫുള്ള എന്ന കൊടുംഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് ശേഷം ഇവർ താമസിച്ചിരുന്ന ഒളിത്താവളത്തിൽ നിന്ന് എകെ-47 തോക്കുകളും വെടിയുണ്ടകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റ ടൈസനെ വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം സൈനിക ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ടൈസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സൈനിക നായകൾ വഹിക്കുന്ന സേവനം ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ടൈസന്റെ ഈ പ്രകടനം. നേരത്തെ 2024 ഒക്ടോബറിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ‘ഫാന്റം’ എന്ന നായ സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ചിരുന്നു. ജനുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി-1’ന്റെ ഭാഗമായാണ് കിഷ്ത്വാറിലെ വനമേഖലകളിൽ ഈ തിരച്ചിൽ നടന്നത്.
Summary: Tyson, an elite German Shepherd with the Indian Army’s 2 Para (SF), displayed immense bravery by leading troops to a terrorist hideout in Kishtwar.

