ഹൈദരാബാദ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി ആന്ധ്രാപ്രദേശ് സർക്കാർ. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രഖ്യാപിച്ചു. സമാനമായ രീതിയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണിത്.(Andhra Pradesh to impose social media restrictions on children under 13)
അടുത്ത 90 ദിവസത്തിനുള്ളിൽ നിയന്ത്രണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതിയെ രൂപീകരിച്ചു. മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ), ഗൂഗിൾ, ഷെയർചാറ്റ് എന്നീ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
രാജ്യത്താദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം പ്രഖ്യാപിച്ചത് കർണാടകയാണ്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് അവിടെ നിയന്ത്രണം. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, വായനാശീലം പ്രോത്സാഹിപ്പിക്കുക, മൊബൈൽ അമിത ഉപയോഗത്തിന്റെ നെഗറ്റീവ് ആഘാതം കുറയ്ക്കുക എന്നിവയാണ് സിദ്ധരാമയ്യ സർക്കാർ ലക്ഷ്യമിടുന്നത്.

