ന്യൂഡൽഹി: നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കൊടുവിൽ കൊലക്കേസ് പ്രതിയായ ധനീറാമിനെ (100) അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു (100 year old man acquitted). സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി നടപടി. വിചാരണ കോടതി ശിക്ഷ വിധിച്ച് 40 വർഷത്തിന് ശേഷമാണ് ഹൈക്കോടതിയിൽ അപ്പീൽ തീർപ്പാകുന്നത് എന്നത് ശ്രദ്ധേയമാണ്.
1982-ലായിരുന്നു കേസിനാസ്പദമായ സംഭവം. 1984-ൽ ഹമീർപുർ സെഷൻസ് കോടതി ധനീറാമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ 1984-ൽ തന്നെ ധനീറാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തീർപ്പാക്കാൻ നാല് പതിറ്റാണ്ടെടുത്തു. നീതി ലഭിക്കുന്നതിലെ ഈ അസാധാരണമായ കാലതാമസം പ്രതിയുടെ മനുഷ്യാവകാശങ്ങളെ ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ചന്ദ്രധാരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ വേളയിൽ ഹാജരാക്കിയ തെളിവുകളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ നൂറ് വയസ്സ് തികഞ്ഞ പ്രതിക്ക് വാർദ്ധക്യസഹജമായ അവശതകളുണ്ട്. ശിക്ഷാവിധി റദ്ദാക്കിയതോടെ ഇയാൾക്ക് മേലുള്ള എല്ലാ നിയമപരമായ നിയന്ത്രണങ്ങളും നീങ്ങി. “വൈകി ലഭിക്കുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്” എന്ന തത്വം ശരിവെക്കുന്നതായിരുന്നു കോടതിയുടെ ഈ നടപടി.

