മുംബൈ: എൻസിപി അധ്യക്ഷനായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എൻസിപി (എസ്പി) നേതാവും എംഎൽഎയുമായ രോഹിത് പവാർ (Ajit Pawar Plane Crash). വിമാനത്തിൽ അനധികൃതമായി രണ്ട് അധിക ഇന്ധന ടാങ്കുകൾ സൂക്ഷിച്ചിരുന്നതായും ഇത് ഒരു ബോംബ് പോലെ പ്രവർത്തിച്ചതായും അദ്ദേഹം ആരോപിച്ചു. അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന എൻസിപിയുടെ ആവശ്യത്തിന് പിന്നാലെയാണ് അട്ടിമറി സാധ്യതയടക്കം ചൂണ്ടിക്കാട്ടി രോഹിത് പവാർ രംഗത്തെത്തിയത്.
ബാരാമതിയിലേക്ക് പറക്കാൻ ഇത്രയധികം ഇന്ധനത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും ഹൈദരാബാദിൽ നിന്ന് ഇന്ധനം നിറയ്ക്കാവുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഎസ്ആർ ഏവിയേഷൻ കമ്പനിയുടെ ഉടമ വി.കെ സിംഗിനെയും മകൻ രോഹിത് സിംഗിനെയും സംരക്ഷിക്കാൻ ഉന്നതർ ശ്രമിക്കുന്നതായും രോഹിത് പവാർ കുറ്റപ്പെടുത്തി. അപകടത്തിന് പിന്നാലെ രോഹിത് സിംഗ് ഇന്ത്യ വിട്ട് മിയാമിയിലേക്ക് പോയത് സംശയാസ്പദമാണ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികളിൽ വലിയ വീഴ്ചകൾ വരുത്തിയ കമ്പനി രേഖകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പവാർ കുടുംബാംഗങ്ങളും ജഡ്ജിയും ഉൾപ്പെടുന്ന പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തകർന്ന രീതിയിലും റെക്കോർഡിംഗ് സമയത്തിലും വൈരുദ്ധ്യങ്ങളുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം വേണമെന്നും രോഹിത് പവാർ പറഞ്ഞു. ജനുവരി 28-നാണ് അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
Summary: NCP (SP) MLA Rohit Pawar has alleged that the plane crash involving Ajit Pawar was a case of sabotage, citing the presence of illegal extra fuel tanks that acted as explosives.



