കൊൽക്കത്ത: ഹുമായൂൺ കബീറിന്റെ പാർട്ടിയുമായുള്ള ഹ്രസ്വകാല സഖ്യം അവസാനിപ്പിച്ച് എഐഎംഐഎം. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് എഐഎംഐഎം അറിയിച്ചു.(AIMIM severs ties with Humayun Kabir’s party in West Bengal )
വെള്ളിയാഴ്ച പുലർച്ചെ എക്സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. ഹുമായൂൺ കബീർ നടത്തിയ വിവാദ പരാമർശങ്ങളാണ് സഖ്യം പെട്ടെന്ന് അവസാനിക്കാൻ കാരണമായത്. മുസ്ലിംകളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എഐഎംഐഎം വ്യക്തമാക്കി.
കബീറിന്റെ പാർട്ടിയുമായുള്ള ബന്ധം ഉടനടി അവസാനിപ്പിച്ചതായും ഇനി ബംഗാളിൽ ആരുമായും സഖ്യത്തിനില്ലെന്നും പാർട്ടി അറിയിച്ചു. പശ്ചിമ ബംഗാളിലെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചും പാർട്ടി പ്രസ്താവനയിൽ പ്രതികരിച്ചു. പതിറ്റാണ്ടുകളായി മതേതര സർക്കാരുകൾ ഭരിച്ചിട്ടും സംസ്ഥാനത്തെ മുസ്ലിം സമൂഹം ഇപ്പോഴും ഏറ്റവും “ദരിദ്രരും അവഗണിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായി” തുടരുകയാണെന്ന് എഐഎംഐഎം കുറ്റപ്പെടുത്തി. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രീയ ശബ്ദം നൽകുക എന്നതാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും പാർട്ടി വ്യക്തമാക്കി.
ഹുമായൂൺ കബീർ നടത്തുന്ന ചില പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ നടത്തുകയും സഖ്യം ഉപേക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ഒവൈസിയുടെ പാർട്ടി ഒറ്റയ്ക്ക് ഇറങ്ങുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

