ന്യൂഡൽഹി: ആധാർ കാർഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുന്നു. ആധാർ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കാർഡിൽ നിന്ന് ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യു.ആർ കോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ആധാർ ആപ്പ് കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു.(Aadhaar card to only have photo and QR code, New app launched)
കാർഡിന്റെ മുൻവശത്ത് നിന്ന് പേര്, വിലാസം, ആധാർ നമ്പർ എന്നിവ ദൃശ്യമാകാത്ത രീതിയിലാണ് പുതിയ ക്രമീകരണം വരുന്നത്. ഹോട്ടലുകളിലും മറ്റും ആധാർ കാർഡിന്റെ ഫോട്ടോകോപ്പി നൽകുമ്പോൾ വിവരങ്ങൾ ചോരുന്നത് ഇതിലൂടെ ഒഴിവാക്കാം. വിവരങ്ങൾ പരിശോധിക്കാൻ ക്യു.ആർ കോഡ് സ്കാനിംഗ് വഴി മാത്രമേ സാധിക്കൂ.
ആധാർ നമ്പർ ഉപയോഗിച്ചുള്ള സിം കാർഡ് തട്ടിപ്പുകൾ, അനധികൃത ലോണുകൾ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയാൻ ഈ നീക്കം സഹായിക്കും. കേന്ദ്രമന്ത്രി ജിതിൻ പ്രസാദ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ് ആധാർ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നു.



