മുംബൈ: ശരിയായ സമയത്ത് നടത്തുന്ന നിക്ഷേപങ്ങൾ എങ്ങനെ ജീവിതം മാറ്റുമെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1990-ൽ വെറും 60,000 രൂപയ്ക്ക് വാങ്ങിയ ഭൂമി വർഷങ്ങൾക്ക് ശേഷം 25 കോടി രൂപയ്ക്ക് വിറ്റ ഒരു വ്യക്തിയുടെ കഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡറായ സ്വപ്നിൽ കൊമ്മവാർ ആണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. (60000 Investment To 25 Crores Story)
സ്വപ്നിലിന്റെ അമ്മാവൻ 1990-ൽ സ്വന്തം നാട്ടിൽ ഏക്കറിന് 15,000 രൂപ നിരക്കിൽ നാല് ഏക്കർ ഭൂമിയാണ് വാങ്ങിയത്. അന്ന് ആകെ മുടക്കിയ നിക്ഷേപം 60,000 രൂപ. കാലക്രമേണ ആ പ്രദേശം ഒരു ജില്ലയായി വികസിക്കുകയും ഭൂമിയുടെ മൂല്യം കുതിച്ചുയരുകയും ചെയ്തു. അടുത്തിടെ ഇതിൽ രണ്ട് ഏക്കർ ഭൂമി പ്രമുഖ റീട്ടെയിൽ ഭീമനായ ഡിമാർട്ട് (DMart) 25 കോടി രൂപയ്ക്ക് വാങ്ങി. നാല് ഏക്കറിൽ രണ്ട് ഏക്കർ വിറ്റപ്പോൾ തന്നെ കോടീശ്വരനായി മാറിയ അദ്ദേഹം ബാക്കി രണ്ട് ഏക്കർ ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്.
ഭൂമി വിറ്റുകിട്ടിയ 25 കോടി രൂപ അമ്മാവൻ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് (FD) ആയി നിക്ഷേപിച്ചു. ഇതിൽ നിന്ന് മാത്രം മാസം 14.5 ലക്ഷം രൂപ പലിശയായി അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. “ചിലപ്പോൾ വലിയ സമ്പത്തുണ്ടാകുന്നത് ശരിയായ ആസ്തികൾ ദശകങ്ങളോളം കൈവശം വെക്കുന്നതിലൂടെയാണ്” എന്ന് സ്വപ്നിൽ കുറിപ്പിൽ പറയുന്നു.
കുറിപ്പ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. അമ്മാവന്റെ ക്ഷമയെയും ദീർഘവീക്ഷണത്തെയും പലരും പ്രശംസിച്ചപ്പോൾ, 25 കോടി രൂപയ്ക്ക് നൽകേണ്ടി വരുന്ന ടാക്സിനെക്കുറിച്ചും ടിഡിഎസിനെക്കുറിച്ചും (TDS) ചിലർ സംശയങ്ങൾ ഉന്നയിച്ചു. എല്ലാ ഭൂമി നിക്ഷേപങ്ങളും ഇത്തരത്തിൽ ലാഭകരമാകണമെന്നില്ലെന്നും സ്ഥലത്തിന്റെ പ്രാധാന്യവും ഭാഗ്യവും ഇതിൽ ഘടകമാണെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

