ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന വിതരണ ശൃംഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. അടുത്ത ഘട്ടമായി 50 ലക്ഷം പുതിയ പിഎൻജി (Pipe Natural Gas) കണക്ഷനുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത് (50 Lakh New PNG Connections India). നിലവിൽ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിനായി പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും ആവിഷ്കരിക്കാൻ വിജ്ഞാൻ ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ എൽപിജി ഇറക്കുമതിയെയും ചരക്കുനീക്കത്തെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കപ്പൽ മാർഗമുള്ള എൽപിജി വിതരണത്തിലുണ്ടാകുന്ന അനിശ്ചിതാവസ്ഥ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ പിഎൻജി ശൃംഖല വിപുലീകരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഗെയിൽ (GAIL) ഉൾപ്പെടെയുള്ള പ്രമുഖ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
നിലവിൽ എൽപിജിയേക്കാൾ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനമായാണ് പിഎൻജി കണക്കാക്കപ്പെടുന്നത്. സിലിണ്ടറുകളുടെ ഗതാഗതത്തിനായുള്ള വലിയ ചെലവ് ഒഴിവാക്കാം എന്നതിനൊപ്പം, യുദ്ധസമാനമായ പ്രതിസന്ധി ഘട്ടങ്ങളിലും തടസ്സമില്ലാതെ ഇന്ധനം വീടുകളിലെത്തിക്കാൻ പൈപ്പ് ലൈൻ ശൃംഖല സഹായിക്കും. ഫോസിൽ ഇന്ധനങ്ങളോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്.
Summary: The Central Government aims to provide 50 million new PNG (Piped Natural Gas) connections across the country to revolutionize the domestic fuel sector. Amidst global conflicts affecting LPG imports and supply chains, the government is prioritizing the expansion of PNG networks to ensure uninterrupted fuel supply.

