ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ നാവികസേനയ്ക്കായി 31 റഫാൽ എം യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമാണ് ഈ വൻകിട ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പിന്നാലെയാണിത്.(31 more Rafale M aircraft to be inducted into the Indian Navy?)
വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും ശേഷിയുള്ളവയാണ് റഫാൽ എം വിമാനങ്ങൾ. ഇവ പ്രധാനമായും ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കും. ആവശ്യാനുസരണം ഐഎൻഎസ് വിക്രമാദിത്യയിലും ഇവ ഉപയോഗിക്കും.
നിലവിൽ ഫ്രാൻസിന്റെ പക്കൽ 41 റഫാൽ എം വിമാനങ്ങളാണുള്ളത്. 2025-ൽ ഒപ്പിട്ട കരാർ പ്രകാരമുള്ള 26 വിമാനങ്ങൾക്ക് പുറമെ, പുതിയ 31 എണ്ണം കൂടി എത്തുന്നതോടെ ഇന്ത്യയുടെ പക്കൽ ആകെ 57 റഫാൽ എം വിമാനങ്ങളാകും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും.
വ്യോമസേനയുടെയും നാവികസേനയുടെയും കരാറുകൾ പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. വ്യോമസേനയ്ക്കായി വാങ്ങുന്ന 114 വിമാനങ്ങളിൽ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തുമ്പോൾ, ബാക്കി 96 വിമാനങ്ങൾ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 50 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉൾപ്പെടുത്തും എന്നത് രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ നേട്ടമാകും.



