ന്യൂഡൽഹി: അമേരിക്കയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം തനാജി ഷിൻഡെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ നീലം, കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് 2025 ഫെബ്രുവരി 14-ന് ഉണ്ടായ ‘ഹിറ്റ് ആൻഡ് റൺ’ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.(14-month struggle ends, Indian student in coma in US passes away, organs have been donated )
കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ നീലത്തിന്റെ തലയ്ക്കും നെഞ്ചിനും കൈകാലുകൾക്കും മാരകമായ പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും അവർക്ക് ബോധം തിരിച്ചുകിട്ടിയില്ല. തീവ്രപരിചരണ വിഭാഗത്തിൽ മാസങ്ങളോളം കഴിഞ്ഞ നീലത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്ന് വഷളാവുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാർച്ച് 28-ന് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യുകയും ഏപ്രിൽ ആദ്യവാരത്തോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
അപകടവിവരം അറിഞ്ഞ നീലത്തിന്റെ പിതാവ് ആനന്ദ് ഷിൻഡെയ്ക്ക് അമേരിക്കയിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. മുംബൈയിലെ വിസ ഓഫീസിൽ നിരവധി തവണ അപ്പീൽ നൽകിയിട്ടും നടപടികൾ വൈകി. മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തതോടെ രാഷ്ട്രീയ നേതാക്കളും അധികൃതരും ഇടപെടുകയും ഒടുവിൽ പിതാവിനും സഹോദരനും അമേരിക്കയിലേക്ക് പോകാൻ വിസ ലഭിക്കുകയുമായിരുന്നു.
തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നത് നീലത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം നിറവേറ്റാൻ കുടുംബം തയ്യാറായതോടെ എട്ടുദിവസം നീണ്ടുനിന്ന നടപടിക്രമങ്ങൾക്കൊടുവിൽ അവയവദാനം പൂർത്തിയായി. നീലത്തിന്റെ വിയോഗത്തിൽ തളർന്നുപോയ കുടുംബത്തിന്, അവരുടെ അവയവങ്ങളിലൂടെ പലർക്കും പുതുജീവൻ ലഭിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം.

