ഭോപ്പാൽ: പട്‌ന-ഇൻഡോർ എക്സ്പ്രസ്സിലെ എസി ഫസ്റ്റ് ക്ലാസ് കോച്ച് കേന്ദ്രീകരിച്ച് നടന്ന അപൂർവ്വയിനം ആമകളുടെ കടത്ത് മധ്യപ്രദേശ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് പിടികൂടി (Railway Turtle Smuggling). പരിശോധനയിൽ 311 ആമകളെയാണ് കണ്ടെടുത്തത്. സംഭവത്തിൽ കോച്ച് അറ്റൻഡന്റ് അജയ് സിംഗ് രജ്പുത്, മുഖ്യസൂത്രധാരൻ ആസിഫ് ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തു.
പരിശോധന കുറവായ എസി ഫസ്റ്റ് ക്ലാസ് കോച്ചുകൾ വഴിയാണ് സംഘം ആമകളെ കടത്തിയിരുന്നത്. വായുസഞ്ചാരമില്ലാത്ത പെട്ടികളിൽ അതീവ ദയനീയമായ അവസ്ഥയിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. ക്രൗൺഡ് റിവർ ടർട്ടിൽസ്, ഇന്ത്യൻ ടെന്റ് ടർട്ടിൽസ്, ഇന്ത്യൻ റൂഫ്ഡ് ടർട്ടിൽസ് എന്നീ വിഭാഗങ്ങളിൽപ്പെട്ട ആമകളെയാണ് കണ്ടെത്തിയത്. ഇവ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഉയർന്ന സംരക്ഷണം ലഭിക്കേണ്ടവയാണ്.
റെയിൽവേ ജീവനക്കാരനായ അജയ് സിംഗിന് പുറമെ, ദേവാസിൽ നിന്ന് ആസിഫ് ഖാനെയും ലഖ്‌നൗവിൽ നിന്ന് ഒരു കൗമാരക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ ഗംഗ, ഗോമതി നദികളിൽ നിന്ന് പിടികൂടുന്ന ആമകളെ വിദേശത്തേക്കും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും എത്തിക്കുന്ന ശൃംഖലയിലെ പ്രധാനികളാണ് ഇവർ. വിദേശ രാജ്യങ്ങളിൽ ആമയുടെ മാംസത്തിനും മരുന്നിനുമുള്ള ആവശ്യകതയാണ് ഇത്തരം കടത്തുകൾക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും.



