തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കായികമായി ആക്രമിക്കുന്ന കോൺഗ്രസ് ശൈലി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ (TP Ramakrishnan). സർവ്വേകളും കനഗോലു തന്ത്രങ്ങളും പരാജയപ്പെടുമ്പോൾ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫ് കാലത്തെ തകർന്നടിഞ്ഞ ആരോഗ്യമേഖലയെ കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണമാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. സാധാരണക്കാരായ ജനങ്ങൾ മന്ത്രി വീണാ ജോർജിനൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കടക്കുന്നത്- അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ. നുണ പ്രചരിപ്പിക്കുകയും പിന്നീട് സമരമെന്ന പേരിൽ ആക്രമണം അഴിച്ചുവിടുകയുമാണ് കോൺഗ്രസ് ശൈലി. മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചു കയറി റീത്ത് വച്ചതിനെ പോലും കോൺഗ്രസ് ന്യായീകരിച്ചു. ഇത്തരം ഹീനമായ നീക്കങ്ങളെ സമരമെന്ന് വിളിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മലിനമാക്കാനേ ഉപകരിക്കൂ- അദ്ദേഹം കൂട്ടിച്ചേർത്തു.
മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയ പ്രവർത്തനം നടത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും വസ്തുതകളുടെ പിൻബലമില്ലാത്ത നുണപ്രചാരണങ്ങൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary: LDF Convener T.P. Ramakrishnan condemned the KSU attack on Health Minister Veena George, stating it reflects the UDF’s frustration and fear of losing the upcoming assembly elections. He praised the healthcare achievements under LDF and accused Congress of resorting to criminal tactics instead of democratic protests.

