തിരുവനന്തപുരം: നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി (Vigilance arrest). തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിലെ ലാബ് അറ്റൻഡർ ക്രിസ്റ്റ്യൻ ജോസിനെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നത്:
ചിറയിൻകീഴ് സ്വദേശിയുടെ പുരയിടത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള കരാർ ഏറ്റെടുത്ത ടിപ്പർ ലോറി ഉടമയാണ് പരാതിക്കാരൻ. മണ്ണ് മാറ്റാനുള്ള പെർമിറ്റിനായി ഇവർ മൈനിങ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ വൈകി. തുടർന്ന് ഓഫീസിലെത്തിയ പരാതിക്കാരനോട് കാര്യങ്ങൾ വേഗത്തിലാക്കാൻ ക്രിസ്റ്റ്യൻ ജോസ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
മറ്റ് ഉദ്യോഗസ്ഥർക്ക് നൽകാനായി 40,000 രൂപയും തനിക്ക് 10,000 രൂപയും വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പിന്നീട് ഇത് ഗൂഗിൾ പേ വഴി നൽകാൻ ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ വഴങ്ങിയില്ല. ഒടുവിൽ തുക കുറച്ച് 5000 രൂപ ഉടൻ നൽകണമെന്ന് ഇയാൾ നിർബന്ധിച്ചതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ ഓഫീസ് പരിസരത്ത് വെച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക
പൊതുജനങ്ങൾ അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു:
ടോൾ ഫ്രീ നമ്പർ: 1064
മറ്റ് നമ്പറുകൾ: 8592900900
വാട്സ്ആപ്പ്: 9447789100
Story Summary:
A lab attender at the Thiruvananthapuram District Mining and Geology office was arrested by the Vigilance department while accepting a bribe of ₹5000 from a tipper owner to expedite a soil removal permit. The official originally demanded ₹50,000, claiming it was for himself and other department staff.

