പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കി (Thiruvalla Spa Case). ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയത്. നേരത്തെ കേസിലെ മറ്റ് നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ ഇന്ന് രാവിലെ റാന്നിയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരെയാണ് പോലീസ് ആദ്യം പിടികൂടിയത്. ആകെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നരയോടെയാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടാണ് സുബിന്റെ നേതൃത്വത്തിലുള്ള സംഘം സ്പായിൽ എത്തിയത്. 50,000 രൂപ നൽകണമെന്ന് ഇവർ ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഗുണ്ടാ ആക്രമണത്തിനും ബലാത്സംഗത്തിനും പുറമെ കവർച്ചാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.



