തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലശ്ശേരി മണ്ഡലത്തിലേക്കാണ് (Thalassery Assembly Election). നിലവിലെ എം.എൽ.എ.യും സ്പീക്കറുമായ എ.എൻ. ഷംസീർ തന്നെ വീണ്ടും ജനവിധി തേടുമോ അതോ സി.പി.എം. പുതിയ മുഖത്തെ പരീക്ഷിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
എൽ.ഡി.എഫ്. ക്യാമ്പിലെ സാധ്യതകൾ
സ്പീക്കർ എന്ന നിലയിൽ സഭയ്ക്കകത്തും പുറത്തും മികച്ച പ്രതിച്ഛായയുണ്ടാക്കാൻ ഷംസീറിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന് അനുകൂലഘടകമാണ്. അതേസമയം, തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന മാനദണ്ഡം പാർട്ടി കർശനമാക്കിയാൽ ഷംസീറിന് പകരക്കാരൻ വന്നേക്കാം. പ്രവർത്തകർക്കിടയിൽ കാരായി രാജന്റെ പേരിന് വലിയ മുൻതൂക്കമുണ്ട്. കൂടാതെ പി. ശശി, പി. ഹരീന്ദ്രൻ, എം. സുരേന്ദ്രൻ തുടങ്ങിയ പ്രമുഖരുടെ പേരുകളും അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
യു.ഡി.എഫ്. പോരാട്ടം
കഴിഞ്ഞ തവണ മത്സരിച്ച എം.പി. അരവിന്ദാക്ഷൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചിപ്പിച്ചതോടെ യു.ഡി.എഫിൽ സ്ഥാനാർത്ഥി മോഹികളുടെ നീണ്ട നിര തന്നെയുണ്ട്. ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു, മമ്പറം ദിവാകരൻ എന്നിവർക്കൊപ്പം യുവനേതാക്കളായ ഷമാ മുഹമ്മദ്, റിജിൽ മാക്കുറ്റി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കോൺഗ്രസ് ഈ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കാനാണ് സാധ്യത.
ബി.ജെ.പി. നിലപാട്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാങ്കേതിക കാരണങ്ങളാൽ സ്ഥാനാർത്ഥി ഇല്ലാതിരുന്ന ബി.ജെ.പി. ഇത്തവണ വലിയ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു. ഇത്തവണ അത്തരം പിഴവുകൾ ഒഴിവാക്കി ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ നേതൃതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു.
Story Summary:
Election debates heat up in Thalassery, an LDF stronghold for three decades. While Speaker A.N. Shamseer’s third term is uncertain due to CPM’s two-term rule, names like Karayi Rajan and P. Sasi are surfacing. UDF and NDA are also finalizing their candidate lists.

