മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away)
തൊണ്ണൂറുകളിൽ മലയാള സിനിമയെ തന്റെ സംഗീതം കൊണ്ട് ഭരിച്ച പ്രതിഭയായിരുന്നു എസ്.പി. വെങ്കിടേഷ്. മെലഡികളും വെസ്റ്റേൺ ശൈലിയും ഒരുപോലെ വഴങ്ങുന്ന അദ്ദേഹത്തിന്റെ ഈണങ്ങൾ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകളിൽ സജീവമാണ്.
‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ ആ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇന്നും ആവേശമാണ്.’കിലുക്കം’, ‘കൗരവർ’, ‘മിന്നാരം’, ‘ജോണി വാക്കർ’, ‘ഹിറ്റ്‌ലർ’ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.മലയാള സിനിമയിൽ ബിജിഎമ്മിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച ചുരുക്കം സംഗീത സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഓരോ രംഗത്തിന്റെയും വൈകാരികത ഒപ്പിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
വെറും ഒരു ഈണക്കാരൻ എന്നതിലുപരി, സിനിമയുടെ മൂഡിനെ തിരിച്ചറിഞ്ഞ് സംഗീതം നൽകുന്ന ഒരു മാന്ത്രികനായിരുന്നു എസ്.പി. വെങ്കിടേഷ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ മലയാളികൾക്ക് ഇന്നും ഓർമ്മ വരുന്നത് മനോഹരമായ ഒരു സിനിമാക്കാലമാണ്. അദ്ദേഹത്തിന്റെ വേർപാട് സംഗീത ലോകത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

