തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപിഡോ (Rapido) സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചു (Rapido Kerala launch 2026). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് റാപിഡോയുടെ പ്രവർത്തനം. സ്ത്രീ സുരക്ഷയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
കെഎസ്ആർടിസിയുമായി ചേർന്ന് തൊഴിൽ പരിശീലനം
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി വളർത്തിയെടുക്കുന്നതിനായി കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി ചേർന്നാണ് റാപിഡോ പരിശീലനം നൽകുന്നത്. തിരുവനന്തപുരത്തെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. ഒരു സൈക്കിളിൽ 25 പേർ വീതമുള്ള രണ്ട് ബാച്ചുകളിലായി 50 പേർക്ക് പരിശീലനം നൽകും.
പരിശീലനത്തിലെ പ്രധാന വിഷയങ്ങൾ
സുരക്ഷിതമായ ഡ്രൈവിംഗ്: സുരക്ഷിതമായ റൈഡിംഗ് രീതികളും ട്രേഡ് തിയറിയും.
നിയമ അവബോധം: ട്രാഫിക് നിയമങ്ങളും മോട്ടോർ വാഹന നിയമങ്ങളും.
സാങ്കേതിക വശങ്ങൾ: ഓൺലൈൻ ടാക്സി, ഹയർ ഓപ്പറേഷൻസ് എന്നിവയിലെ സാങ്കേതിക വിദ്യകൾ.
അടിയന്തര സേവനം: പ്രഥമശുശ്രൂഷാ (First Aid) പരിശീലനം.
കസ്റ്റമർ സർവീസ്: യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള പെരുമാറ്റ രീതികൾ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഇതോടെ, സുരക്ഷാ അവബോധമുള്ള പ്രൊഫഷണൽ വനിതാ ഡ്രൈവർമാരുടെ വലിയൊരു നിര കേരളത്തിലെ നിരത്തുകളിൽ സജീവമാകും. ഇത് സ്ത്രീകൾക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുമെന്നും ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary:
Mobility platform Rapido has officially launched its services in Kerala in collaboration with the Motor Vehicles Department. Highlighting women’s safety and empowerment, Rapido introduced the ‘Pink Mobility’ project and the ‘Rapido Shakti’ program. As part of this, women will receive professional rider training at KSRTC Driving Schools. The curriculum includes traffic rules, first aid, and customer service. Upon completion, participants will receive official certificates, enabling them to earn a steady income as professional riders.

