കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ചുവടുമാറ്റത്തിന് തുടക്കം കുറിച്ച് നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലെത്തി (Premkumar Actor Congress). കെപിസിസി സാംസ്കാരിക സമിതി (സാഹിതി) സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹത്തെ കോൺഗ്രസ് നേതാക്കൾ ആവേശത്തോടെയാണ് വരവേറ്റത്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സി.പി.എം നടപടിയിലുള്ള പ്രതിഷേധമാണ് പ്രേംകുമാറിനെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്.
രഞ്ജിത്തിന്റെ രാജിയെത്തുടർന്ന് അക്കാദമി അധ്യക്ഷനായ പ്രേംകുമാറിനെ, യാതൊരു മുന്നറിയിപ്പോ യാത്രയയപ്പോ നൽകാതെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ ഇടതുവിരുദ്ധ പരാമർശങ്ങളെ പിന്തുണച്ച് സംസാരിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തെയും ആശയ സമരങ്ങളെയും പിന്തുണച്ചതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് പ്രേംകുമാർ വ്യക്തമാക്കി.
പാർട്ടി നടത്തിയ അനുനയ ചർച്ചകളെല്ലാം തള്ളിക്കളഞ്ഞാണ് അദ്ദേഹം കോൺഗ്രസ് വേദി തെരഞ്ഞെടുത്തത്. തന്റെ കുടുംബ പാരമ്പര്യം കോൺഗ്രസിനൊപ്പമാണെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖർ ഇടതുപക്ഷത്തോട് വിടപറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.



