കോട്ടയം: വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan Kottayam Visit) നേരെ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ കനത്ത പ്രതിഷേധം ഉണ്ടായത്.
ഹെലികോപ്റ്റർ മാർഗ്ഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ വായുവിൽ പറത്തിയാണ് വരവേറ്റത്.പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലും വെച്ചാണ് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശിയത്.
ശബരിമലയിലെ സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ദേവസ്വം വകുപ്പിനും സർക്കാരിനുമെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് സ്ഥലത്തുനിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.



