കോഴിക്കോട്: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan anti-war rally Kozhikode). ഇന്ത്യയുടെ വിദേശനയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന് കേന്ദ്രസർക്കാർ അടിയറവ് വെയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് എൽ.ഡി.എഫ്. സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോക പോലീസ് ചമഞ്ഞ് അമേരിക്ക യുദ്ധവെറി കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദ്ദാം ഹുസൈന്റെ പക്കൽ രാസായുധമുണ്ടെന്ന കള്ളപ്രചാരണം നടത്തിയാണ് അമേരിക്ക ഇറാഖിനെ തകർത്തത്. അമേരിക്കയ്ക്ക് ഒപ്പം നിൽക്കാത്തതിനാൽ സിറിയയിലും അവർ ഇടപെട്ടു. ജനാധിപത്യം തകർക്കാൻ മതമൗലികവാദികളെ വരെ അമേരിക്ക പിന്തുണയ്ക്കുന്നു. താലിബാനെ വളർത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ കപ്പലിനെ അമേരിക്ക ആക്രമിച്ചപ്പോൾ അതിനെ അപലപിക്കാൻ പോലും ഇന്ത്യ തയ്യാറായില്ല. ഇത്തരം നിലപാടുകൾ രാജ്യത്തിന്റെ പരമാധികാരത്തിന് ചേർന്നതല്ലെന്നും കേന്ദ്രം നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ യുദ്ധവിരുദ്ധ പ്രമേയവും എൽ.ഡി.എഫ്. അവതരിപ്പിച്ചു. സാമ്രാജ്യത്വ മാധ്യമങ്ങൾ ലോകത്തെ ഭീതിയിലാഴ്ത്തി യുദ്ധത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. മതേതര രാജ്യമായ ഇറാഖിൽ മതമൗലിക ശക്തികൾ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടായതിന് കാരണം അമേരിക്കൻ ഇടപെടലാണെന്നും രാജ്യത്തിന്റെ ശബ്ദം യുദ്ധത്തിനെതിരെ ഒരുമിച്ച് ഉയരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Story Summary:
Kerala Chief Minister Pinarayi Vijayan criticized the Central Government for its stance on the US-Israeli strikes against Iran. Speaking at an anti-war rally organized by the LDF in Kozhikode, he accused the Centre of surrendering India’s foreign policy to American imperialism. He claimed the US is acting as a “global police” and poses a threat to world peace, citing past interventions in Iraq and Syria as examples. He urged the nation to raise a united voice against such military aggressions.

