കോഴിക്കോട്: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫിലിപ്പ് മമ്പാട് (49) കുറ്റം മറയ്ക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതായി പോലീസ് (Philip Mampad Arrest). സ്കൂളിലെ കൗൺസലിംഗിലൂടെ പുറത്തുവന്ന പീഡനവിവരത്തെത്തുടർന്ന് നിലവിൽ റിമാൻഡിലുള്ള പ്രതിക്കെതിരെ അതീവ ഗൗരവകരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കാസർകോട് കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ പെൺകുട്ടിയുമായി മുറിയെടുക്കാൻ ഫിലിപ്പ് മമ്പാട് തന്റെ പഴയ പോലീസ് ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചു. ഇത് സംശയം ഒഴിവാക്കാനാണെന്ന് പോലീസ് കരുതുന്നതായാണ് റിപ്പോർട്ട്. സംഭവം പുറത്തായതോടെ അതിജീവിതയുടെ വീട്ടിലെത്തി കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ സമ്മർദ്ദം ചെലുത്തി.
കൗൺസിലിംഗിനായി വീട്ടിൽ താമസിച്ച പെൺകുട്ടിയെ രക്ഷിതാക്കളുടെ അറിവില്ലാതെയാണ് ഇയാൾ കാസർകോടേക്ക് കൊണ്ടുപോയത്. സെപ്റ്റംബർ മൂന്നിന് ഹോട്ടലിൽ വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയതായാണ് റിപ്പോർട്ട്.
ലഹരിവിരുദ്ധ ക്ലാസുകളിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ഫിലിപ്പ്, ഒരു വർഷം മുൻപാണ് പെരിന്തൽമണ്ണ എസ്.ഐ സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ചത്. ചേവായൂർ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ് പ്രതി.



