പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ നൗഷിജ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ക്ലീൻ ചിറ്റ് നൽകുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് (Pattambi Taluk Hospital). തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ഗർഭസ്ഥ ശിശുവിന് ചുറ്റുമുള്ള ‘അമ്നിയോട്ടിക് ഫ്ലൂയിഡ്’ (പനിമീനീർ) രക്തത്തിൽ കലരുകയും അത് ശ്വാസകോശത്തിൽ എത്തുകയും ചെയ്തതാണ് മരണത്തിന് കാരണമായത്.
പ്രസവസമയത്തോ അതിന് തൊട്ടുമുമ്പോ സംഭവിക്കാവുന്ന അതീവ ഗുരുതരമായ ഒരു മെഡിക്കൽ എമർജൻസിയാണിത്. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും ഇതാണ് മരണകാരണമെന്നും ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടി. തൃത്താല മേഴത്തൂർ സ്വദേശിനിയായ നൗഷിജയെ (26) ഈ മാസം 16-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്ന യുവതിക്ക് വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടത്.
യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ റിപ്പോർട്ട് പോലീസിന് കൈമാറും. ഇതോടെ ആരോഗ്യപ്രവർത്തകർക്കെതിരെ ഉയർന്ന ചികിത്സാ പിഴവ് എന്ന ആരോപണം നിലനിൽക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
Story Summary:
The preliminary post-mortem report of Nowshija, the pregnant woman who died at Pattambi Taluk Hospital, suggests that medical negligence was not the cause. Death was due to amniotic fluid entering her lungs (Amniotic Fluid Embolism).

