കോഴിക്കോട്: സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം സജീവമായി രംഗത്തുണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (Sadiqali Shihab Thangal). കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അനുകൂല പ്രതികരണം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല സുന്നി ഐക്യം ആഗ്രഹിക്കുന്നത്. ഐക്യ ചർച്ചകളിൽ നിന്ന് മാറി നിൽക്കാൻ പാണക്കാട് കുടുംബത്തിന് കഴിയില്ല. മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഈ നീക്കങ്ങളെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഒരാഴ്ചയ്ക്കകം ചർച്ച നടത്തും. യുഡിഎഫിലെ സീറ്റ് നീക്കുപോക്കുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കും.
യുവാക്കൾക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി യുവാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കും. സീറ്റ് വെച്ചുമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായത്തിലെ ഭിന്നതകൾ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുന്നത് മതപരമായും സാമൂഹികമായും വലിയ ഗുണം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.



