പത്തനംതിട്ട: എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കവും ശശി തരൂരിന്റെ അതൃപ്തിയും ചർച്ചയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ്. ശശി തരൂർ സിപിഎമ്മിലേക്ക് പോകില്ല എന്ന് അദ്ദേഹം പറഞ്ഞു.(No one from Congress has gone to NSS headquarters and held discussions, says Adoor Prakash)
എല്ലാ സാമുദായിക സംഘടനകളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോൺഗ്രസ് നേതാക്കൾ ഇതിൽ ഇടപെടുകയോ എൻഎസ്എസ് ആസ്ഥാനത്ത് ചർച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു എന്നതിന് തെളിവാണ് കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥയെന്ന് അദ്ദേഹം പരിഹസിച്ചു. പരിക്കേറ്റ ജില്ലാ കളക്ടറെ തൊട്ടടുത്ത മെഡിക്കൽ കോളേജിൽ എത്തിക്കാതെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



