തിരുവനന്തപുരം: കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന എൻ.എസ്. നുസൂർ ഇനി ചുവന്ന കൊടിക്കീഴിൽ (N.S. Nusoor Joins CPIM). നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കോൺഗ്രസ് വിട്ട നുസൂറിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നുസൂർ, സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വാമനപുരം മണ്ഡലത്തിൽ സുധീർ ഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്.ഡി.പി.ഐയുടെ താല്പര്യപ്രകാരമാണെന്ന നുസൂറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.
സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന കുറിപ്പോടെ അദ്ദേഹം ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചു.
കോൺഗ്രസിന് മതേതര മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്നും മതേതര ആശയങ്ങൾ നിലനിൽക്കണമെങ്കിൽ സിപിഐഎം വേണമെന്നും നുസൂർ പറഞ്ഞു. കോൺഗ്രസിന് അതിന്റെ അസ്തിത്വം നഷ്ടപ്പെട്ടു. മതേതര ആശയങ്ങളെ പ്രണയിക്കുന്ന ഒരാൾക്ക് ഇനി കോൺഗ്രസിൽ നിൽക്കാൻ കഴിയില്ല. ചുവന്ന കൊടിക്കീഴിൽ താൻ സുരക്ഷിതനായിരിക്കുമെന്നും തന്റെ മനസ്സും ശരീരവും സിപിഐഎമ്മിനായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുന്ന യുവനേതാക്കളുടെ നിരയിലേക്ക് നുസൂറും എത്തിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമായേക്കും.
Story Summary:
Former Youth Congress State Vice President N.S. Nusoor joined CPI(M) after resigning from Congress over disputes regarding the assembly election candidate list. CPI(M) State Secretary M.V. Govindan welcomed him by adorning him with a red shawl. Nusoor alleged that Congress has lost its secular values and identity, claiming that CPI(M) is the only platform for secular ideas. He expressed his commitment to the party with a social media post captioned “You made me a Communist.”

