കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈലയെ (18) പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് (Kasaragod murder updates). ലഹരിക്കടിമയായ ഉമർ ഫാറൂഖ് സ്ഥലത്തിന്റെ രേഖകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകളുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്ന് വ്യക്തമായി.
ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാം എന്ന് പറഞ്ഞാണ് ഉമർ ഫാറൂഖ് ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിയത്. തുടർന്നുണ്ടായ തർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
വിദേശത്തായിരുന്ന ഉമർ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിച്ച് ഭാര്യയുമായി വഴക്കിടുന്നത് പതിവായതോടെ ഇയാളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നേരത്തെ വിവാഹമോചനത്തിന്റെ വക്കിലെത്തിയ ബന്ധം ബന്ധുക്കൾ ഇടപെട്ടാണ് നിലനിർത്തിയിരുന്നത്.
ഉമർ ഫാറൂഖിനെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. കൊലപാതകം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

