കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി മറിയം ജുമൈല (18) പിതാവിന്റെ വെട്ടേറ്റു മരിച്ചു (Manjeshwar murder case). ആക്രമണം നടത്തിയ പിതാവ് ഉമ്മർ ഫാറൂഖിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഇന്ന് വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവം നടന്നത്.
വൈകുന്നേരം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഉമ്മർ ഫാറൂഖ് മകളെ വെട്ടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും അവരെയും ഭീഷണിപ്പെടുത്തി ഇയാൾ ആക്രമണം തുടർന്നു. ജുമൈല സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതി ഉമ്മർ ഫാറൂഖ് ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ച ശേഷമാണോ കൊലപാതകം നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
കുടുംബത്തിൽ നിലവിൽ മറ്റു തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

