ഹൈദരാബാദ്/കോഴിക്കോട്: ഹൈദരാബാദിൽ വസ്ത്രവ്യാപാരത്തിനായി എത്തിയ മലയാളി യുവാവിനെ വെടിവെച്ച് വീഴ്ത്തി ആറ് ലക്ഷം രൂപ കവർന്നു (Hyderabad robbery). കോഴിക്കോട് സ്വദേശി റിൻഷാദിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് വെടിയേറ്റ ഇദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കഴിഞ്ഞ ശനിയാഴ്ചയാണ് സ്റ്റോക്ക് എടുക്കുന്നതിനായി റിൻഷാദ് സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തിയത്. ഉദ്ദേശിച്ച ബിസിനസ് കരാർ നടക്കാത്തതിനെ തുടർന്ന് കൈവശമുണ്ടായിരുന്ന ആറ് ലക്ഷം രൂപ എടിഎമ്മിൽ നിക്ഷേപിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച റിൻഷാദിന്റെ കാലിലേക്ക് വെടിയുതിർക്കുകയുമായിരുന്നു.ആക്രമണത്തിന് ശേഷം പ്രതികൾ ചാദർഘട്ട് വഴി കാച്ചിഗുഡയിലെ നിംബോലിയാഡയിലേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അവിടെ ബൈക്ക് ഉപേക്ഷിച്ച പ്രതികൾ വസ്ത്രം മാറി കാൽനടയായാണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ സുൽത്താൻ ബസാർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

