മലപ്പുറം: ചേലേമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ ലഹരി റെയ്ഡിൽ 525 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി (Malappuram MDMA Seizure). പൈങ്ങോട്ടൂർ സ്വദേശി സി.സി. ഹാഷിഖ് (ചെട്ടിയാട്ടിൽ വീട്ടിൽ) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2.25 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇഐ ആൻഡ് ഐബി വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹാഷിഖ് കുടുംബത്തോടൊപ്പം താമസിക്കുന്ന ചേലൂപാടത്തെ വാടക വീട്ടിലായിരുന്നു റെയ്ഡ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകളിൽ നിന്നും വീടിന്റെ കോണിപ്പടിക്ക് സമീപമുള്ള ഇരുമ്പ് അലമാരയിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 525.153 ഗ്രാം എംഡിഎംഎ, 2,25,840 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ, ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ് എന്നിവ സംഘം പിടിച്ചെടുത്തു.
ഫെബ്രുവരി 10-ന് പൈങ്ങോട്ടൂരിൽ നിന്ന് ഒരു കിലോ എംഡിഎംഎയും 22 ലക്ഷം രൂപയുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ജാസിർ ഇപ്പോഴും ഒളിവിലാണ്. പുതിയ ലഹരിവേട്ടയുമായി ഇതിന് ബന്ധമുണ്ടോ എന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്.



