ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ കേന്ദ്ര സർക്കാർ വലിയ മാറ്റം വരുത്തി (LPG booking interval 25 days). പുതിയ നിർദ്ദേശപ്രകാരം, ഗ്രാമപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ 45 ദിവസത്തിന് ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നഗരപ്രദേശങ്ങളിൽ ഈ ഇടവേള 25 ദിവസമാണ്. ഇന്ധനക്ഷാമം രൂക്ഷമായെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ നിയന്ത്രണം.അതേസമയം , രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ ആവർത്തിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണവും ആഭ്യന്തര എൽ.പി.ജി ലഭ്യതയും പൂർണ്ണമായും സുരക്ഷിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏത് സാഹചര്യവും നേരിടാൻ രാജ്യത്തിന് മതിയായ കരുതൽ ശേഖരമുണ്ടെന്നും റിഫൈനറികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റേഷൻ കടകൾ വഴി കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കുമെന്നുമാണ് സർക്കാർ വാദം.
യാഥാർത്ഥ്യം മറിച്ചോ?
സർക്കാർ വാദങ്ങൾക്കിടയിലും രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതക ക്ഷാമം മൂലം നൂറുകണക്കിന് ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടുന്നത്.ഇതര സംസ്ഥാനങ്ങളിലെ കോളേജ് ഹോസ്റ്റലുകൾ അടച്ചുപൂട്ടുകയോ ഭക്ഷണ വിഭവങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന അവസ്ഥയിലാണ്.ഡൽഹിയിൽ ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ പോലീസിനെ വിന്യസിക്കേണ്ടി വന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.
രാജ്യത്ത് ക്ഷാമമില്ലെങ്കിൽ എന്തിനാണ് ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇന്ധന പ്രതിസന്ധി മറച്ചുവെച്ച് കേന്ദ്രം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
Story Summary: The Central Government has introduced a gap for LPG bookings: 25 days for urban areas and 45 days for rural areas. Despite Minister Hardeep Singh Puri’s claims in Parliament that India has sufficient fuel reserves, hotels and hostels are closing due to shortage, and police are deployed at gas agencies in Delhi.

