Saturday, February 14, 2026
HomeKeralaസി. കെ. നായിഡു ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്

സി. കെ. നായിഡു ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി. കെ. നായിഡു ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ ഒൻപത് റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 283-ന് അവസാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്.

വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ എസ്. എസ്. അക്ഷയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ തുടർന്നെത്തിയ വരുൺ നായനാരും അഭിഷേക് ജെ. നായരും ചേർന്നുള്ള 107 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് കരുത്തായി. 45 റൺസെടുത്ത അഭിഷേക്, തനീഷിന്റെ പന്തിൽ റോബിൻ മിൻസ് പിടിച്ച് പുറത്തായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാനും വരുണിന് മികച്ച പിന്തുണയായി. വരുൺ നിലയുറപ്പിച്ച് കരുതലോടെ ബാറ്റ് വീശിയപ്പോൾ തകർപ്പൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു അഹ്മദ് ഇമ്രാൻ. ഇരുവരും ചേർന്ന് 78 പന്തുകളിൽ 80 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി പൂർത്തിയാക്കി. 108 റൺസെടുത്ത വരുണിനെ അഭിഷേക് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 15 ബൗണ്ടറികളടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്സ്. ഗോവയ്ക്കും മേഘാലയയ്ക്കും എതിരെ നടന്ന മത്സരങ്ങളിലും വരുൺ സെഞ്ച്വറി നേടിയിരുന്നു.

തുടർന്നെത്തിയ ഷോൺ റോജറും (1), രോഹൻ നായരും (7) കാര്യമായ ചെറുത്തുനില്പില്ലാതെ മടങ്ങി. എന്നാൽ ക്യാപ്റ്റൻ അഭിജിത് പ്രവീണും അഹ്മദ് ഇമ്രാനും ചേർന്ന 47 റൺസ് കേരളത്തിന് തുണയായി. അഹ്മദ് ഇമ്രാൻ 69-ഉം അഭിജിത് പ്രവീൺ 23-ഉം റൺസെടുത്ത് മടങ്ങി. എട്ടാമനായെത്തി 14 റൺസെടുത്ത ജിഷ്ണുവിന്റെ ഇന്നിങ്സും ലീഡ് നേടുന്നതിൽ നിർണ്ണായകമായി. ഒടുവിൽ 283 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. ഝാർഖണ്ഡിന് വേണ്ടി മനീഷി നാലും അഭിഷേക് മൂന്നും കുനൈൻ ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala