തിരുവനന്തപുരം: വേനൽചൂട് കഠിനമായതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു (Kerala Labour Working Time Change). പകൽ സമയത്ത് താപനില ഉയരുന്നത് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക.
നേരിട്ട് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമമായിരിക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3 മണിക്ക് മാത്രമേ ആരംഭിക്കാവൂ.
സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാത സാധ്യതയില്ലാത്ത മലയോര മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല.
നിർമ്മാണ മേഖലകൾ, റോഡ് പണികൾ എന്നിവിടങ്ങളിൽ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ലേബർ കമ്മിഷണർ നിർദ്ദേശിച്ചു. 1958-ലെ കേരള മിനിമം വേജസ് ചട്ടപ്രകാരമാണ് ഈ ക്രമീകരണം നടപ്പിലാക്കുന്നത്.



