തിരുവനന്തപുരം: രാജ്യത്ത് പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി (NPR Kerala). സെൻസസിനൊപ്പം എൻ.പി.ആർ കൂടി പുതുക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവെച്ചിരിക്കുകയാണെന്ന് പുതിയ ഉത്തരവിൽ പ്രഖ്യാപിക്കുന്നു. അടുത്ത വർഷം മുതൽ രാജ്യവ്യാപകമായി സെൻസസ് നടപടികൾ തുടങ്ങാനിരിക്കെ, എൻ.പി.ആർ ഇതിന്റെ ഭാഗമാകുമോ എന്ന ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് സർക്കാർ വ്യക്തത വരുത്തിയത്.
പൗരത്വ നിയമ ഭേദഗതിക്ക് (CAA) എതിരെ കേരള നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എൻ.പി.ആറിനോടുള്ള വിയോജിപ്പും സർക്കാർ ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്.
സെൻസസ് നടപടികളുമായി സംസ്ഥാന സർക്കാർ സഹകരിക്കുമെങ്കിലും, വ്യക്തികളുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്ന എൻ.പി.ആർ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.



