കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക നീക്കം (Kasaragod Jaseela suicide case update). കേസിൽ ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവായ പൊവ്വൽ സ്വദേശി ആയിഷയെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 22-നാണ് മുളിയാർ സ്വദേശിയായ ജസീല (24) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു രണ്ട് കുട്ടികളുടെ മാതാവായ ജസീല ഈ കടുംകൈ ചെയ്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മോഷണാരോപണത്തിന് പിന്നിലെ യഥാർത്ഥ കാരണം ജസീലയുടെ മാതാവ് മുംതാസ് വെളിപ്പെടുത്തി.
ജസീല തന്റെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ സ്വർണ്ണം സുഹൃത്തായ അഫ്രീദിന് നൽകിയിരുന്നു. ഈ സ്വർണ്ണം തിരികെ ചോദിച്ചതോടെയാണ് അഫ്രീദും കുടുംബവും ജസീലയ്ക്കെതിരെ മോഷണാരോപണം ഉന്നയിച്ചതെന്ന് മുംതാസ് ആരോപിക്കുന്നു.
അഫ്രീദിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ സ്വർണ്ണമാല കാണാതെ പോയെന്നും അത് ജസീലയാണ് എടുത്തതെന്നുമായിരുന്നു ഇവരുടെ പ്രചാരണം.
ആരോപണത്തെത്തുടർന്ന് ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ മോഷണത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി പോലീസിന് കണ്ടെത്താനായില്ല. കേസ് പോലും രജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും, പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നതും നാട്ടുകാർക്കിടയിൽ അപമാനിതയായതും ജസീലയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
സംഭവത്തിൽ അഫ്രീദ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെയുള്ള പരാതിയും പോലീസ് പരിശോധിച്ചു വരികയാണ്.
Story Summary:
In the case of Jaseela (24), who committed suicide in Kasaragod following false theft allegations, the police have arrested Ayesha, the mother of her friend Afreed. Jaseela’s mother, Mumtaz, alleged that the theft accusation was fabricated after Jaseela demanded back 2.5 sovereigns of gold she had lent to Afreed. Jaseela recorded a video proving her innocence before consuming poison. Although police found no evidence against her during questioning, the public humiliation led to her tragic step.

